Wednesday, December 17, 2008

തിരിച്ചറിവ്...

ഹൃദയത്തിലെന്നും തെളിയുന്ന നാളത്തിന്‍
നിത്യ പ്രകാശമാണെന്നുമച്ഛന്‍ ...

മുന്‍പേ ചലിക്കുന്ന പാദങ്ങള്‍ നോക്കിഞാന്‍
പിന്‍പേ നടന്നെത്ര നാളുകളില്‍

ആദ്യാക്ഷരങ്ങള്‍ കുറിച്ചെന്റെ നാവില-
ന്നക്ഷരലോകം തുറന്നെനിക്കായ്

നിഴലായി വന്നെന്റെ നിറമാര്‍ന്ന ബാല്യത്തില്‍
തണലായി കൌമാര കാഴ്ചകളില്‍

യൌവ്വനം കെട്ടിപ്പടുത്തെന്റെ ചിന്തയില്‍
ഞാനെന്ന ഭാവവും കൂട്ടിനായി

ദുഃഖിച്ചുവോ താതന്റെ മൃദുലമാം മാനസം
നിനച്ചതുമില്ല ഞാന്‍ ലാഭനഷ്ടങ്ങളും.

ആശീര്‍വദിച്ചെന്നെ നിറയും മിഴികളാല്‍
ആരംഭമായെന്റെ ജീവിത യാത്രയും.

ശകടങ്ങള്‍ പായുന്ന ത്വരിതവേഗങ്ങളില്‍
കുതികുതിച്ചന്നെന്‍ മനസ്സും ശരീരവും

ഞാനുമൊരച്ഛനായ് തീര്‍ന്നനാള്‍തൊട്ടെന്റെ-
യിടനെഞ്ചുപൊട്ടിയെന്നച്ഛനെ ഓര്‍ക്കയാല്‍ ...

ഞാന്‍ ചെയ്ത പാപങ്ങളേറ്റു ചൊല്ലീടുവാന്‍ ‍
ആവുകില്ലിനിയുള്ള കാലമെന്നായ്കിലും

ഇനിയൊരു ജന്മമുണ്ടെങ്കിലെന്നച്ഛന്റെ
മകനായി പിറന്നെങ്കില്‍ ധന്യനായ് ഞാന്‍ ...

2 comments:

  1. നന്നായിട്ടുണ്ട്.

    ബൂലോകത്തേയ്ക്ക് സ്വാഗതം
    :)

    ReplyDelete